പതിനായിരം കൈകള്‍ ഒന്നിച്ചു; ഒരു പുഴ പുനര്‍ജ്ജനിച്ചു
അവര്‍ വീണ്ടെടുക്കുന്നത് ഒരു പുഴയെ മാത്രമല്ല ഒരു ദേശത്തിന്റെ കഴിഞ്ഞകാല ജീവിതത്തെയും അതിന്റെ നന്‍മകളെയുംകൂടിയാണ്……
പുഴയുടെ ഓരം പറ്റി ഒരുകാലത്ത് മികച്ച കാര്‍ഷികവൃത്തി നയിച്ച കോറോത്ത് നാണു, സി.വി.നാരായണന്‍, എം.കരുണാകരന്‍, ചന്ദ്രോത്ത് കുമാരന്‍, സി.കെ.നാരായണന്‍ തുടങ്ങിയ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു…….
ക്കരക്കല്ല്, കണ്ടമ്പേത്ത് പാലത്തിനടുത്താണ് പുഴശുചീകരണത്തിന്റെ ആദ്യ ഉദ്ഘാടനം നടന്നത്. ഹരിതകേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ ഒരു പുഴയെ വീണ്ടെടുക്കാൻ ദേശമൊന്നാകെ ഒരുമിച്ചപ്പോൾ പ്രകൃതിയുടെ ജൈവികതകളെ വീണ്ടെടുക്കാനുള്ള മഹായത്നങ്ങളിൽ ഒരു വലിയ ചുവടുവയ്പും മാതൃകയുമായി അതുമാറി. ഒരു ദേശത്തിന്റെ സാമൂഹ്യജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന, ചരിത്രത്തിന്റെ ആഴങ്ങളിലേയ്ക്കു നീരോട്ടമുള്ള കാനാമ്പുഴയെയാണ് കണ്ണൂരിലെ ജനങ്ങൾ കൈകൾ കോർത്ത് തങ്ങളുടെ നിത്യജീവിതത്തിലേയ്ക്ക് പുനരാനയിച്ചത്.
കാനാമ്പുഴയെ വീണ്ടെടുക്കുന്നതിനായി ഞായറാഴ്ച നടന്നത് സമാനതകളില്ലാത്ത ജനകീയ മഹായത്നമായിരുന്നു. തോടായും പിന്നെ പുഴയായും ഒൻപതര കിലോമീറ്റർ ഒഴുകിയിരുന്ന കാനാമ്പുഴയെ വീണ്ടും ഒഴുക്കുള്ള പുഴതന്നെയാക്കാൻ ഇരുകരയിലെയും ജനങ്ങളാകെ അണിനിരന്നു. വീടിന്റെയും കിണറിന്റെയും അടുത്തായി ഒഴുക്കുനിലച്ച്, രോഗാണുവാഹിയായി, ദുർഗന്ധവാഹിയായിരുന്ന കാനാമ്പുഴയെ യഥാർത്ഥ പുഴയാക്കാനുള്ള പരിശ്രമത്തിന്റെ തുടക്കം.
കാനാമ്പുഴ ഒരുകാലത്ത് കണ്ണൂരിന്റെ ഒരു പ്രധാന ജലസ്രോതസ്സായിരുന്നു. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പന്മലയിൽ നിന്ന് ഒരരുവിയായി ഉദ്ഭവിച്ച് മാച്ചേരി കണ്ടമ്പേത്ത് എത്തുമ്പോഴേക്കും തോടായി മാറി, ആദികടലായിയിലൂടെ അറബിക്കടലിൽ പതിച്ചിരുന്ന പുഴ. കാനാമ്പുഴയുടെ കരയായതിനാലാണ് കാനത്തൂരെന്നും പിന്നെ കാനനൂരെന്നും ഇപ്പോൾ കണ്ണൂരെന്നും ദേശത്തിന് പേരുവന്നതെന്നാണ് ചരിത്രം.
ഒരുകാലത്ത് ഒഴുകിയേടം മുഴുവൻ നെല്ലറയാക്കിയിരുന്നു കാനാമ്പുഴ. പിന്നീടെപ്പോഴോ കാട് വളർന്നും മാലിന്യം നിറഞ്ഞും പുഴ അപ്രത്യക്ഷമായി. പുഴയുടെ ഓരങ്ങളിൽ കൃഷിചെയ്തിരുന്നവരുടെയും മത്സ്യംപിടിച്ചിരുന്നവരുടെയും പുഴവെള്ളമുപയോഗിച്ച് ദൈനംദിനാവശ്യങ്ങൾ നിറവേറ്റിയിരുന്നവരുടെയുമെല്ലാം ആശ്രയം പതിയെപ്പതിയെ ഇല്ലാതാവുകയായിരുന്നു. കണ്ണില്ലാത്ത മലിനീകരണവും നശീകരണങ്ങളുമെല്ലാം അതിന് കാരണമായി. ഇന്ന് മാലിന്യംനിറഞ്ഞും അഴിമുഖത്ത് മണ്ണടിഞ്ഞും ഒഴുക്കുനിലച്ച് ചെറുതോടുകളായിമാറി ഈ ജീവസ്രോതസ്. തീരത്തെ കൃഷിയും പച്ചപ്പും നശിച്ചു.
പുഴയുടെ അമൂല്യത തിരിച്ചറിയുന്നതിന് കാലം ഏറെ വേണ്ടിവന്നു. ജലദൗർലഭ്യവും കുടിവെള്ളപ്രശ്നവും കാർഷിക പ്രതിസന്ധികളും അടക്കമുള്ള അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളേണ്ടിവന്നു. പ്രകൃതിയും മണ്ണും ജലവുമെല്ലാം കാത്തുവയ്ക്കേണ്ടതാണെന്ന തിരിച്ചറിവിലേയ്ക്ക് പുതിയ തലമുറ മാറിച്ചിന്തിക്കാൻ തുടങ്ങിയതോടെയാണ് കേരളത്തിൽ മറ്റു പലയിടങ്ങളിലുമെന്നപോലെ ഇവിടെയും പുഴയുടെ വീണ്ടെടുപ്പ് എന്ന ആശയത്തിലേയ്ക്ക് ഈ ദേശം എത്തിച്ചേർന്നത്.
പുഴയ്ക്ക് ജീവൻ നല്കാൻ പലപദ്ധതികൾ വന്നു. എന്നാൽ ഒന്നും ഫലപ്രദമായില്ല. ഒടുവിലാണ് കാനാമ്പുഴയുടെ വീണ്ടെടുപ്പിന് ഒരു സമഗ്രപദ്ധതി വിഭാവനം ചെയ്യപ്പെടുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നനിലയിലാണ് ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി പുഴയിലെ മാലിന്യംനീക്കാൻ തീരുമാനിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സമഗ്രപദ്ധതിലെ ആദ്യ ഇനമായി 5,000 പേർ ഒരുമിച്ച് പുഴയിലെ മാലിന്യം നീക്കാൻ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ആഴ്ച പുഴയുടെ തീരത്തുകൂടി 10 കിലോ മീറ്റർ ജനകീയയാത്ര നടത്തിയിരുന്നു.
ഞായറാഴ്ചയായിരുന്നു ശിചീകരണ പ്രവൃത്തിയുടെ ആദ്യ ഘട്ടം. നൂറുകണക്കിനാളുകളാണ് പുഴയെ വീണ്ടെടുക്കുന്ന പ്രവൃത്തിയിൽ പങ്കാളികളാകാൻ എത്തിച്ചേർന്നത്. ചേലോറ സ്രാമ്പിയിൽ ആദ്യദിനത്തിലെ പ്രവൃത്തിയിൽത്തന്നെ തോടിനെ ഏറെക്കുറെ വീണ്ടെടുക്കാൻ നാട്ടുകാർക്ക് സാധിച്ചു. എളയാവൂർ കൂടത്തിൽ താഴെയിലും നിശ്ചയിച്ചതിലുമേറെ വൊളന്റിയർ ശുചീകരണത്തിനെത്തിയിരുന്നു.
പുഴ വീണ്ടെടുക്കൽ യത്നത്തിന്റെ കേന്ദ്രീകൃത ഉദ്ഘാടനം നടന്ന താഴെചൊവ്വയിൽ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, സന്നദ്ധസംഘടനാ നേതാക്കൾ, സർവ്വീസ് സംഘടനാ പ്രവർത്തകർ എന്നിവരടക്കം വൻ ജനാവലിയാണ് ശുചീകരണത്തിൽ പങ്കാളികളാകാനെത്തിയത്. മന്ത്രിമാരായ ഡോ.തോമസ് ഐസക്,കടന്നപ്പള്ളി രാമചന്ദ്രൻ , പി.കെ.ശ്രീമതി എം.പി., ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ.സീമ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മേയർ ഇ.പി.ലത, സംഘാടകസമിതി കൺവീനർ; എൻ.ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജനങ്ങൾക്കൊപ്പം നിന്നു.
നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പുഴ കടലിലേയ്ക്കു പതിക്കുന്ന കടലായി അഴിമുഖത്ത് കടൽവെള്ളം പുഴയിലേയ്ക്ക് പ്രവേശിക്കുന്നതിന് അഴിമുറിച്ചിരുന്നു. മണ്ണടിഞ്ഞുകൂടി പൂർണമായും ഒഴുക്കുനിലച്ച് അഴിയല്ലാതായിമാറിയ സ്ഥിതിയായിരുന്നു ഇവിടെ. അഴിമുറിച്ചതോടെ കുറുവ പാലത്തിനപ്പുറത്തേക്കുവരെ കടലിൽ നിന്ന് വെള്ളമെത്തി. മാലിന്യവും ചെളിയും കാരണം കറുത്ത നിറത്തിലുള്ളതെങ്കിലും ജലപ്രവാഹമുണ്ടായി. മാലിന്യം നീക്കംചെയ്യുന്നതിന് അത് വളരെ സഹായകമായി. വെള്ളമൊഴുകിയെത്തിയത് താഴെചൊവ്വയ്ക്കപ്പുറം കടലായിവരെയുള്ള പ്രദേശത്തെ ജനങ്ങളിൽ വലിയ പ്രതീക്ഷയാണുണ്ടാക്കിയത്. പണ്ടത്തെപ്പോലെ വീണ്ടും ഒഴുക്കുള്ള പുഴയായി കാനാമ്പുഴ മാറുമെന്ന പ്രത്യാശ. അത് തുടർന്നുള്ള ജോലികൾക്ക് ആക്കവും ആവേശവും വർധിപ്പിക്കുകയും ചെയ്തു.
ബണ്ട് പാലത്തിനടുത്ത് പുഴ അഴുക്കുകൊണ്ട് കരിമ്പുഴയായിത്തീർന്നിട്ട് ഏറെക്കാലമായിരുന്നു. ഞായറാഴ്ച രാവിലെ ആ രോഗാണുസമുദ്രം വൃത്തിയാക്കാനിറങ്ങിയത് പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളാണ്. മുതിർന്നവർപാലത്തിനുകീഴിൽ നിന്ന് കോരിയെടുത്ത് കരയിലേക്കിട്ട പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം കുട്ടികൾ ദൂരെ കൊണ്ടുപോയി നിക്ഷേപിച്ചു.
പതിറ്റാണ്ടുകൾക്കുശേഷം പുഴയിലേയ്ക്കു വീണ്ടുമിറങ്ങിയ പ്രായമായവരുടെ ഓർമകളിൽ പഴയ പുഴയൊഴുകി. എന്റെ ചെറുപ്പത്തിൽ ഇവിടെനിന്നാണ് കുളിച്ചിരുന്നത്, ഇവിടെയായിരുന്നു തുണിയലക്കിയിരുന്നത് അവർ ആത്മഗതം ചെയ്തു. അമ്പതോ അറുപതോ കൊല്ലംമുൻപ് ആളുകൾ കുളിക്കുകയും നീന്തുകയും ചെയ്ത കടവുകൾ വീണ്ടും സജീവമായി. ആരും വെറുതെയിരുന്നില്ല, ചെളിയിലിറങ്ങാൻ കഴിയാത്തവർ ഉപ്പുമാവും വെല്ലക്കാപ്പിയും തയ്യാറാക്കി ജോലിചെയ്യുന്നവർക്കു നല്കി.
രോഗവാഹിനിയായ തോടിനെ എല്ലാ തടസ്സങ്ങളും നീക്കി തെളിനീരൊഴുക്കുള്ള ഒരു ചെറുപുഴയായി മാറ്റാനാകുമെന്ന പ്രതീക്ഷയാണ് മാച്ചേരിമുതൽ കടലായി വരെയുള്ള കാനാമ്പുഴക്കരയിലാകെ നിറഞ്ഞത്. അത് സ്വാഭാവികമായിരുന്നു, അവർ വീണ്ടെടുക്കുന്നത് ഒരു പുഴയെ മാത്രമായിരുന്നില്ല ഒരു ദേശത്തിന്റെ കഴിഞ്ഞകാല ജീവിതത്തെയും അതിന്റെ നന്മകളെയുംകൂടിയായിരുന്നു.