വരള്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുന്നു
വരള്‍ച്ച നേരിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്ത പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും വരള്‍ച്ചാപ്രതിരോധത്തിനായി സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഭാവിയില്‍ വരള്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഹരിതകേരളം പദ്ധതിയിലൂടെ വലിയ രീതിയിലുള്ള പ്രാദേശിക ഇടപെടലാണ് ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
രൂക്ഷമായ വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അവതരണാനുമതിതേടിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടൂര്‍ പ്രകാശ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രിമാരായ ഇ ചന്ദ്രശേഖരനും മാത്യു ടി തോമസും വരള്‍ച്ച നേരിടാന്‍ നടത്തിയ മാതൃകാപരമായ നടപടികള്‍ അക്കമിട്ട് നിരത്തി. ഇതില്‍ തൃപ്തി രേഖപ്പെടുത്തിയ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോകാതെ പിന്തുണ പ്രഖ്യാപിച്ച് സഭാനടപടികളുമായി സഹകരിച്ചു.
2016 ഒക്ടോബര്‍ 28 മുതല്‍ വരള്‍ച്ചാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി ചന്ദ്രശേഖരന്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം കുടിവെള്ളവിതരണത്തിന് ദുരന്തനിവാരണ നിധിയില്‍നിന്ന് 69.9 കോടി രൂപ അനുവദിച്ചതില്‍ 20.95 കോടിരൂപ ഇതിനോടകം ചെലവഴിച്ചു. കൃഷിനാശത്തിന് ദുരിതാശ്വാസമെന്ന നിലയില്‍ 19.49 കോടി രൂപ കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ചു. ഇതില്‍ 9.96 കോടി രൂപ ചെലവഴിച്ചു. ബാക്കി തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുണ്ട്. ജലവിഭവ വകുപ്പ് വരള്‍ച്ചാപ്രതിരോധത്തിനായി 91.77 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ഇതിനൊക്കെപുറമെ തിരുവനന്തപുരത്ത് നെയ്യാറില്‍നിന്ന് പേപ്പാറ അണക്കെട്ടിലേക്ക് ജലം എത്തിക്കാന്‍ സംസ്ഥാന ദുരന്തലഘൂകരണ നിധിയില്‍നിന്ന് ആറുകോടി രൂപ അനുവദിച്ച് ചരിത്രപരമായ ദൌത്യം ഏറ്റെടുത്ത് വിജയിപ്പിക്കാനും കഴിഞ്ഞു.
സംസ്ഥാനത്തുടനീളം പുതുതായി 2588 കുടിവെള്ള കിയോസ്ക് സ്ഥാപിച്ചു. ടാങ്കര്‍ വെള്ളം വിതരണത്തിനായി ഒരുലക്ഷത്തിലധികം ട്രിപ്പ് ഓടിക്കഴിഞ്ഞു. 76,150 ട്രിപ്പ് കൂടി ഈ മാസം വേണ്ടിവരും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ചേര്‍ന്ന് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളെയും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു. 26 ഇന പ്രതിരോധ-പ്രതികരണപ്രവര്‍ത്തനങ്ങള്‍ നടത്താനായി അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. കാര്‍ഷികവിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുകയും കാര്‍ഷിക കടങ്ങളുടെ ജപ്തി നടപടികളില്‍ മൊറൊട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തു.
മാര്‍ച്ച് 28ന് കേന്ദ്ര കൃഷിമന്ത്രി രാധമോഹന്‍ സിങ്ങിനെ റവന്യൂമന്ത്രിയും കൃഷിമന്ത്രിയും നേരിട്ടുകണ്ട് കേരളത്തിന്റെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി. തുടര്‍ന്ന് കേരളവും വരള്‍ച്ചബാധിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 50 തൊഴില്‍ദിനങ്ങള്‍ അധികമായി കേരളത്തിന് അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഏപ്രില്‍ 19 മുതല്‍ 21 വരെ കേന്ദ്ര വരള്‍ച്ചസ്ഥിതി വിലയിരുത്തല്‍ സംഘം കേരളത്തിലെത്തുകയും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയുംചെയ്തു.
സാധ്യമായ എല്ലാ നടപടിയും സ്വീകരിച്ചു
തിരുവനന്തപുരം > സംസ്ഥാനത്താകെ ജലക്ഷാമം രൂക്ഷമാകുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ജല അതോറിറ്റി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി.
അതിനായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. ജില്ലകളില്‍ ആകമാനം ടാങ്കറുകള്‍ക്ക് നല്‍കാനുള്ള കുടിവെള്ളം ലഭ്യമാക്കുകയും തടയണകള്‍ നിര്‍മിച്ച് ജലം ശേഖരിക്കാനുള്ള നടപടികള്‍ ആദ്യഘട്ടംമുതല്‍ വാട്ടര്‍ അതോറിട്ടി നടത്തുകയുംചെയ്തു. ഭൂജലവകുപ്പ് നവംബര്‍മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലവിലുള്ള 14,000 കുഴല്‍ കിണറുകള്‍ക്കുപുറമെ 6000 കുഴല്‍കിണറുകള്‍ക്ക് ഹാന്‍ഡ് പമ്പുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. 7000 കുഴല്‍ക്കിണറുകളില്‍ പമ്പ് സ്ഥാപിക്കാനായി. കുഴല്‍ക്കിണറിനെ ആശ്രയിച്ചുള്ള ചെറുകിട കുടിവെള്ള പദ്ധതികളില്‍ 286ന് അനുവാദം നല്‍കിയിരുന്നു. അതില്‍ 236എണ്ണം പൂര്‍ത്തീകരിച്ചു. ജലനിധിയുടെ പദ്ധതികളും പൂര്‍ത്തീകരിച്ചുവരികയാണ്.
ആലപ്പുഴ, കൊച്ചി നഗരങ്ങളിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കാനുള്ള പദ്ധതികള്‍ ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനസജ്ജമാകും. ആലപ്പുഴ നഗരത്തിലും എട്ട് പഞ്ചായത്തുകളിലെക്കും വെള്ളമെത്തിക്കുന്ന പദ്ധതി ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. പശ്ചിമ കൊച്ചിയിലേക്ക് വെള്ളം അധികമായി എത്തിക്കാനുള്ള പദ്ധതി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പേപ്പാറ സംഭരണിയില്‍ മെയ് 17വരെ ഉപയോഗിക്കാനുള്ള വെള്ളം മാത്രമാണുള്ളതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുദ്ധകാല അടിസ്ഥാനത്തില്‍ നെയ്യാറില്‍നിന്ന് വെള്ളം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതോടെ പമ്പിങ് നിയന്ത്രണം പിന്‍വലിച്ചതായും മന്ത്രി പറഞ്ഞു.