നാടെങ്ങും ശുദ്ധജലത്തിനായി പായുമ്പോൾ തെളിനീരുമായി അപൂർവ ഉറവ
ആറൻമുള മുതുകാടത്ത് മുരളീധരൻ നായരുടെ വീടിന്റെ ഗേറ്റിന് സമീപമാണ് തെളിനീര് ശക്തിയോടെ പുറത്തേയ്ക്ക് വരുന്നത്. വിദഗ്ധ പരിശോധനയിലും വെള്ളത്തിന്റെ യഥാർഥ ഉറവിടം കണ്ടെത്താനായില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ചാലുപോലെ വെള്ളം ഒഴുകുന്നുണ്ട്. പൈപ്പ് പൊട്ടിയതാകാമെന്നാണ് പ്രദേശവാസികൾ ആദ്യം കരുതിയത്. എന്നാൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിക്കൊണ്ടേയിരുന്നു. അന്വേഷണത്തിലാണ് മുറ്റത്തിന്റെ പല ഭാഗത്തു നിന്നും ശക്തമായി ഉറവകൾ പുറത്തേയ്ക്ക് വരുന്നത് കണ്ടെത്തിയത്. ഈ ഉറവകളിൽ നിന്ന് പുറത്തേക്കു വരുന്ന ജലം ഭൂമിയിലേയ്ക്ക് താഴുന്നതിനനുസരിച്ച് സമീപത്തെ കിണറുകളിൽ വെള്ളം നിറയുകയും ചെയ്തു. വീട്ടുടമസ്ഥനും കുടുംബാംഗങ്ങളും വർഷങ്ങളായി വിദേശത്താണ് താമസം. അടുത്തിടെ ചെറിയൊരു കുഴി പോലും വീടിനോട് ചേർന്ന് കുത്തിയതായി ഇവർ ഓർക്കുന്നില്ല. നീരുറവ കാണാൻ നിരവധിപേരാണെത്തുന്നത്. തഹസിൽദാർ, ജിയോളജി വകുപ്പ്, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വെള്ളത്തിന്റെ ഉറവിടം പരിശോധിച്ചു