സർക്കാരിന്റെ ദൃഢനിശ്ചയം നൂറുമേനിയായി മെത്രാൻ കായലിൽ ഉത്സവക്കൊയ്ത്ത്…
കുമരകം: രാഷ്ട്രീയ ഇച്ഛാശക്തിയും ജനപക്ഷ സർക്കാരിന്റെ ദൃഢനിശ്ചയവും ഇഴചേർന്ന് നൂറുമേനി വിളവിന്റെ ചെമ്പട്ട് അണിയിച്ച മെത്രാൻകായൽ പാടശേഖരത്തിൽ കൊയ്ത്തുപാട്ടിന്റെ ഉത്സവതാളത്തിൽ ആഘോഷ വിളവെടുപ്പ്. മണ്ണിനോടും മനുഷ്യനോടും ചേർന്നുള്ള ഇടതുപക്ഷ സർക്കാരിന്റെ ഹൃദയത്തുടിപ്പ് കൊയ്ത്തുപാട്ടിന്റെ വായ്ത്താരിയായി ഇന്നലെ മെത്രാൻകായൽ പാടശേഖരത്ത് മുഴങ്ങി. എട്ടുവർഷം തരിശുകിടന്ന പാടശേഖരത്തെ വെള്ളം വറ്റിച്ച് കൃഷിയിറക്കൽ അസാധ്യമെന്ന് വിധിയെഴുതിയവർക്ക് കൊയ്ത്തുത്സവം താക്കീതായി. വയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നതാണ് വികസനമെന്ന് പ്രചരിപ്പിക്കുന്ന റിയൽഎസ്റ്റേറ്റ് ലോബികൾക്കുള്ള താക്കീതുമായി മെത്രാൻകായൽ പാടശേഖരത്തിലെ കൊയ്ത്തുത്സവം. അരയും തലയും മുറുക്കി കൊയ്ത്തരിവാളേന്തി ചേറിന്റെ നനവിലിറങ്ങി മന്ത്രിമാരായ ടി എം തോമസ് ഐസക്കും വി എസ് സുനിൽകുമാറും ജൈവകൃഷിയുടെ പ്രചാരകനായ നടൻ ശ്രീനിവാസനും കൊയ്ത്തുത്സവത്തിന് തുടക്കം കുറിച്ചു.
നവംബർ പത്തിന് വിത്തിറക്കിയ 94കാരനായ കുഴിയിൽ കരുണാകരന്റെ പാടത്തായിരുന്നു വിളവെടുപ്പ് ആരംഭിച്ചത്. ടൂറിസത്തിനായി ഭൂമി വാങ്ങിക്കൂട്ടിയ കമ്പനി ലക്ഷങ്ങൾ മോഹവില പറഞ്ഞിട്ടും തന്റെ ഭൂമി ചേർത്തു പിടിച്ച കർഷകനാണ് കരുണാകരൻ. ഇദ്ദേഹത്തിനൊപ്പം നിലം വിൽക്കാതിരുന്ന നാല് കർഷകരുടേതടക്കം 25 ഏക്കറിലായിരുന്നു ആദ്യഘട്ടത്തിൽ വിതച്ചത്. ഹരിതകേരള പുനഃസൃഷ്ടിക്കായി എന്തുവിലകൊടുത്തും മെത്രാൻകായൽ പച്ചപ്പണിയിക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ഏകദേശം 80 ലക്ഷം രൂപ ചെലവഴിച്ചാണ് വെള്ളംവറ്റിച്ചും പുറംബണ്ടുകൾ ബലപ്പെടുത്തിയും നിലമൊരുക്കിയത്. 404 ഏക്കറുള്ള പാടശേഖരത്തിലെ 378 ഏക്കറും സ്വന്തമാക്കിയ സ്വകാര്യകമ്പനി സർക്കാർ ആവശ്യപ്പെട്ടിട്ടും കൃഷിയിറക്കുവാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ അഭ്യർഥന മാനിച്ച് സന്നദ്ധ-യുവജന സംഘടനകളും കർഷകരും കൂടുതൽ പ്രദേശത്ത് വിത്തുവിതച്ചു. നിലവിൽ മുന്നൂറിലേറെ ഏക്കറിലാണ് നെല്ല് വിളയുന്നത്. ഘട്ടംഘട്ടമായി വിതച്ചതിനാൽ ഏപ്രിൽ അവസാനം വരെ വിളവെടുപ്പ് നീളും.
മുൻ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് മെത്രാൻകായൽ നികത്തുവാൻ അനുവദിച്ചത് സംസ്ഥാനത്താകെ വൻ പ്രക്ഷോഭത്തിനും ഒടുവിൽ ഹൈക്കോടതി ഇടപെടലിനും ഇടയാക്കിരുന്നു. ജനവികാരം എതിരായപ്പോൾ വിവാദ ഉത്തരവ് ഉമ്മൻചാണ്ടി സർക്കാർ പിൻവലിച്ചു. എന്നാൽ സിഎജി പരാമർശം മെത്രാൻകായലുമായി ബന്ധപ്പെട്ട യുഡിഎഫ് അഴിമതിക്ക് അടിവരയിടുന്നു.തങ്ങളുടെ സർക്കാർ അധികാരമേറ്റാൽ മെത്രാൻകായലിൽ കൃഷിയിറക്കുമെന്ന എൽഡിഎഫ് പ്രഖ്യാപനവുമാണ് ഇന്നലെ യാഥാർഥ്യമായത്.
കൊയ്ത്തുത്സവത്തിന്റെ പൊതുസമ്മേളനം മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കെ സുരേഷ്കുറുപ്പ് എംഎൽഎ അധ്യക്ഷനായി. മെത്രാൻകായൽ അരിയുടെ ലോഗോ ശ്രീനിവാസൻ പ്രകാശനം ചെയ്തു. കാർഷികോൽപ്പാദന കമ്മിഷണർ രാജു നാരായണസ്വാമി ഭക്ഷ്യസുരക്ഷാസന്ദേശം നൽകി. കാർഷിക വികസന പദ്ധതി സമർപ്പണം കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോൻ നിർവഹിച്ചു. സി കെ ആശ എംഎൽഎ, ഓയിൽപാം ഇന്ത്യ ചെയർമാൻ വിജയൻ കുനിശേരി, സിപിഐ ജില്ലാസെക്രട്ടറി സി കെ ശശിധരൻ, സിപിഎം ജില്ലാസെക്രട്ടറി വി എൻ വാസവൻ എന്നിവർ പ്രസംഗിച്ചു. കാർഷിക വികസന കർഷകക്ഷേമ ഡയറക്ടർ ബിജു പ്രഭാകർ സ്വാഗതവും ഡി ജി പ്രകാശൻ നന്ദിയും പറഞ്ഞു.