വയനാട് ജില്ല പ്രതിദിനം പുറന്തള്ളുന്നത് 400 ടണ്‍ ഖരമാലിന്യമെന്ന് പഠന റിപ്പോർട്ട്
ജില്ലയില്‍ പ്രതിദിനം 400 ടണ്‍ ഖരമാലിന്യങ്ങളുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മത്സ്യ- മാംസ മാര്‍ക്കറ്റുകള്‍, ചെറുകിട ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും ഓടകള്‍വഴിയും ശരിയായ സെപ്റ്റിക് ടാങ്ക്- സോക്പിറ്റ് സംവിധാനമില്ലാത്ത വീടുകളില്‍നിന്നും ജലസ്രോതസ്സുകളിലേക്കെത്തുന്ന ദ്രവമാലിന്യങ്ങള്‍ ഇതിനു പുറമേയാണ്. ഉറവിട മാലിന്യ സംസ്കരണമാര്‍ഗ്ഗങ്ങള്‍ ജനകീയമാക്കുന്നതോടൊപ്പം സാമൂഹ്യാധിഷ്ഠിതവും സ്ഥാപനാടിസ്ഥാനത്തിലുമുള്ള മാലിന്യസംസ്കരണ സംവിധാനങ്ങളൊരുക്കാന്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നതായി ഹരിതകേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീബാഷ് ബി. അറിയിച്ചു.
അമിതമായ കീടനാശിനിപ്രയോഗവും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ കടന്നുകയറ്റവും ജില്ലയുടെ ആരോഗ്യരംഗത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഖരമാലിന്യങ്ങളുംമറ്റും ഡമ്പിങ്യാര്‍ഡ്, പൊതുസ്ഥലങ്ങള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിക്ഷേപിക്കുകയോ കത്തിച്ചുകളയുകയോ ആണ് ചെയ്യുന്നത്. വനപ്രദേശത്തെ മാലിന്യനിക്ഷേപവും കത്തിക്കലും വനത്തിനും വന്യജീവികള്‍ക്കും ഭീഷണിയാണ്. ഇതുമൂലമുള്ള ആരോഗ്യ- പാരിസ്ഥിതിക പ്രശ്നങ്ങളും നിരവധിയാണ്. ആകെ വിസ്തൃതിയുടെ 344.14 ചതുരശ്ര കി.മീ. വനപ്രദേശമായ ജില്ലയുടെ വനാതിര്‍ത്തികളില്‍ അന്യജില്ലകളില്‍നിന്നുള്ള മാലിന്യ നിക്ഷേപം കടുത്ത ഭീഷണിയാണെന്ന് പഠനം വ്യക്തമാക്കുന്നു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കക്കൂസ് മാലിന്യസംസ്കരണ പ്ളാന്റുകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്ന് 2013ല്‍ സുപ്രീം കോടതി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. ഇ- വേസ്റ്റ് സംഭരണ കേന്ദ്രങ്ങളും ഹസാര്‍ഡസ് വേസ്റ്റ് സംഭരണ കേന്ദ്രങ്ങളും ജില്ലയിലില്ല. വ്യവസായങ്ങളില്‍നിന്നുള്ള ഇ- വേസ്റ്റ്, ഹസാര്‍ഡസ് വേസ്റ്റ് എന്നിവ ജില്ലയ്ക്കു പുറത്തുള്ള റീസൈക്ളിങ് യൂണിറ്റുകള്‍ക്ക് കൈമാറുകയാണ് ചെയ്തുവരുന്നത്. കുടുംബശ്രീ, യുവജനക്ളബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ വാര്‍ഡുതല ശേഖരണവും കൈമാറ്റവും സംഘടിപ്പിക്കാമെന്ന് പരിഹാരമാര്‍ഗ്ഗങ്ങളിലൊന്നായി ശുചിത്വമിഷന്‍ ചൂണ്ടിക്കാട്ടി.
ദ്രവമാലിന്യ സംസ്കരണത്തിനായി ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികള്‍, വലിയ ഹോട്ടലുകള്‍ എന്നിവയിലെല്ലാം സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റുകളും വ്യവസായ സ്ഥാപനങ്ങളില്‍ ഫ്ളുവെന്റ് ട്രീറ്റ്മെന്റ് പ്ളാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 44 പ്ളാന്റുകളാണ് ജില്ലയിലുള്ളത്. അജൈവ മാലിന്യസംസ്കരണത്തിന് ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍തോറും മെറ്റീരിയല്‍ റിക്കവര്‍ ഫെസിലിറ്റി സെന്ററുകള്‍ (എംആര്‍എഫ്) സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ, മാനന്തവാടി മുന്‍സിപ്പാലിറ്റികള്‍ പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ട്.
ജില്ലയിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഭൂരിഭാഗവും പാലക്കാടുള്ള ‘ഇമേജി’ലേക്കാണ് സംസ്കരണത്തിന് അയക്കുന്നത്. ജില്ലയിലെ ആശുപത്രി മാലിന്യങ്ങള്‍ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനാവശ്യമായ ആധുനിക പ്ളാന്റ് അത്യന്താപേക്ഷിതമാണെന്ന് മിഷന്‍ നിര്‍ദേശിച്ചു. കൂടാതെ മാംസ സംസ്കരണ യൂണിറ്റുകളും ആധുനിക ഗ്യാസ് ശ്മശാനങ്ങളും അടിയന്തരമായി നിര്‍മിക്കണം. പ്രതിവര്‍ഷം ജില്ല സന്ദര്‍ശിക്കുന്നത് ഏകദേശം ആറുലക്ഷത്തോളം വിനോദസഞ്ചാരികളാണ്. ജില്ലയില്‍ പ്ളാസ്റ്റിക് നിരോധനം നിലവിലുണ്ടെങ്കിലും വിനോദ സഞ്ചാര മേഖലയില്‍നിന്നുള്ള പ്ളാസ്റ്റിക് മാലിന്യ നിക്ഷേപത്തിന് നിയന്ത്രണം വരുത്താന്‍ സാധിച്ചിട്ടില്ല.