ഹരിതകേരളം-തൃപ്പൂണിത്തുറ നഗരസഭ ഒരുലക്ഷം ഗ്രോബാഗുകൾ വിതരണം ചെയ്തു
തൃപ്പൂണിത്തുറ നഗരസഭയുടെ ഹരിത കേരളം – സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് 4000 കുടുംബങ്ങൾക്ക് 25 വീതം ഗ്രോബാഗുകൾ വിതരണം ചെയ്യുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കേരളത്തിലാദ്യമായാണ് ഒരു നഗരസഭ ഇത്രയും ഗ്രോബാഗുകൾ വിതരണം നടത്തുന്നതെന്ന് ഉദ്ഘാടനകർമ്മം നിർവഹിച്ച് സംസാരിച്ച മന്ത്രി ചൂണ്ടിക്കാണിച്ചു. ഇവിടെ നിന്നും ഗ്രോബാഗുകൾ ലഭിക്കുന്നവർ ചെറിയ കുഞ്ഞുങ്ങളെ പരിചരിക്കുന്ന പോലെ പരിചരിച്ചാൽ മാത്രമേ ഈ പ്രവർത്തനം വിജയിക്കുകയുള്ളൂ. ഓരോ വീട്ടിലേക്കും ആവശ്യമായ പച്ചക്കറികൾ അവരവർ തന്നെ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയ്ക്ക് പിന്നിൽ. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഒരു ലക്ഷ്യം 50000 ഹെക്ടർ പ്രദേശത്ത് ജൈവ കൃഷിയുടെ വ്യാപനമാണ്. 2 കൊല്ലം കൊണ്ട് കേരളത്തെ പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തതയിലെത്തിക്കുവാൻ ഇതിലൂടെ കഴിയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ് ,സഹകരണ വകുപ്പ് തുടങ്ങിയ ഏഴ് വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനത്തിലൂടെ മാത്രമേ ഈ നേട്ടം കൈവരിക്കാനാവൂ. സമഗ്ര വിളകളുടേയും ഉൽപാദനം വർദ്ധിപ്പിച്ചാൽ മാത്രമേ സ്വയംപര്യാപ്തത കൈവരിക്കാനാവൂ. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് നമുക്ക് വേണ്ടത്. നെൽപാടങ്ങൾ നികത്തിയുള്ള വികസനങ്ങൾ വേണ്ട എന്നാണ് സർക്കാർ തീരുമാനം. തമിഴ്നാട്ടിൽ നിന്നും 2000 കോടി രൂപയുടെ പച്ചക്കറികളാണ് ഒരു വർഷം കേരളത്തിലേക്ക് വരുന്നത്. ഹോർട്ടികോർപ്പും, കൃഷി വകുപ്പും വഴി ഓണക്കാലത്ത് 4150 ടൺ പച്ചക്കറികളാണ് നമ്മുടെ നാട്ടിൽ വിതരണം ചെയ്തത്. ഇതിൽ 3150 ടൺ കേരളത്തിൽ ഉൽപാദിപ്പിച്ചതാണ്. ഓരോ വീട്ടിലും ആവശ്യമായ മുരിങ്ങക്ക, ഇഞ്ചി, കറിവേപ്പില എന്നിവ സ്വയം ഉൽപാദിപ്പിക്കണം. ജൈവ പച്ചക്കറി കഴിക്കുവാൻ തീരുമാനിച്ചാൽ കാൻസർ രോഗത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായി വരുന്ന മരുന്നിന്റെ ചിലവ് കുറയ്ക്കാം. അന്നദാതാക്കളായ കർഷകരെ ബഹുമാനിക്കണം. മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളെ തിരികെ കൊണ്ടുവരിക എന്നുള്ളതാണ് ഹരിത കേരളത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. തൃപ്പൂണിത്തുറ നഗരസഭയ്ക്കു കീഴിൽ വരുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഒഴിവുകൾ ഉടൻ നികത്തുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ ചന്ദ്രികാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ഒ.വി.സലിം സ്വാഗതവും വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എം എം ബിജു നന്ദിയും പറഞ്ഞു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലിൻസി സേവ്യർ കാർഷിക സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.